നന്ദിത മരിക്കുന്നതിന്, രണ്ടാഴ്ചമുന്‍പ് അവള്‍ ബോംബയില്‍ അജിത്തിന്റെ അടുത്തേക്കുപോയി. അപ്പോള്‍ അജിത്തിന് ഇഷ്ടമുള്ള സിഗരറ്റും, ദിനേശ് ബീഡിയും, സീസണല്ലാത്തതിനാല്‍ ലഭ്യമല്ലാതിരുന്നിട്ടും, കൂട്ടുകാരിയും ഓര്‍ഫനേജ് കോളജിലെ മലയാളം അധ്യാപികയുമായ ശ്രീലതയെയും കൂട്ടി നാടുനീളെ അലഞ്ഞ് മുത്താരം പൊടിയും ഒക്കെ അവള്‍ കൂടെ കരുതിയിരുന്നു. ബോംബയിലെ ദിവസങ്ങള്‍ ഒരുപാട് സന്തോഷത്തോടയായിരുന്നു അവള്‍ ചിലവിട്ടതന്ന് അജിത്ത് ഓര്‍ക്കുന്നു. ബോംബയില്‍ നിന്നും തിരികെ മടങ്ങും മുന്‍പ് നഗരം ചുറ്റാനിറങ്ങിയ ഒരു വൈകുന്നേരം ദാദറിലെ മുന്തിയ ഒരു ടെക്‌സ്റ്റയില്‍ ഷോപ്പില്‍ നിന്നും അവള്‍ക്കിഷ്ടപ്പെട്ട വസ്ത്രങ്ങള്‍ അജിത്ത് വാങ്ങികൊടുത്തു. അന്ന് വാങ്ങിയ ഒരു ചുരിദാറിന് ഇണങ്ങുന്ന ഷാള്‍ പത്തുകിലോമീറ്ററുകള്‍ ദൂരയുള്ള മറ്റൊരു ഷോപ്പിങ് മാളില്‍ പോയാണ് അവര്‍ വാങ്ങിയത്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളോട് അത്ര കമ്പമില്ലായിരുന്നങ്കിലും, ദിവസവും രണ്ടുതവണയങ്കിലും ലാക്ടോ കലാമിന്‍ ഉപയോഗിക്കുമായിരുന്ന നന്ദിതക്ക് പലതരത്തിലും സുഗന്ധത്തിലുമുള്ളവ അജിത്ത് വാങ്ങി നല്‍കി. മധുവിധുപോലെ സുന്ദര സുരഭിലമായ രണ്ടാഴ്ചത്തെ ആ അവധിക്കാലത്തിനുശേഷം, ദാദര്‍ സ്റ്റേഷനില്‍ നിന്നും മുത്തം നല്‍കി നന്ദിത തിരികെപ്പോരുമ്പോള്‍, ഇനി അവളുടെ ചേതനയറ്റ ശരീരമാകും കാണേണ്ടിവരിക എന്ന് അജിത്ത് വിചാരിച്ചിരുന്നേയില്ല.
പൊതുവേ പ്രണയ രോഗികളില്‍ സാധാരണമന്ന് പറയപ്പെടുന്ന ആമവാതം അവസാനനാളുകളില്‍ നന്ദിതയെ കലശലായ് അലട്ടിയിരുന്നു. നന്ദിത മരിക്കുന്ന ദിവസം അമ്മയോട് അവള്‍ പറഞ്ഞിരുന്നു രാത്രിവൈകി എനിക്ക് ഒരുഫോണ്‍ കോള്‍ വരും അത് ഞാന്‍ തന്നെ അറ്റന്‍ഡ് ചെയ്തുകൊള്ളാമെന്ന്. അന്നു രാത്രി വൈകിവന്ന ഫോണ്‍കോള്‍ ആരുടേതായിരുന്നു?. അത് അജിത്തിന്റെതോ, സുഹ്യത്തുക്കളുടേതോ ആയിരുന്നില്ല. പിന്നെ ആ ഫോണ്‍കോള്‍ ആരുടേതായിരുന്നു? ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യ. എം.ഫില്‍ ചെയ്യുന്നതിന്റെ ഭാഗമന്നുപറഞ്ഞ് നന്ദിത ഇടക്കൊക്കെ കൊടൈകനാലിലേക്ക് പോകാറുണ്ടായിരുന്നു എന്ന് അജിത്ത് പറയുന്നു. എന്തായിരുന്നു ആ യാത്രകളുടെ ഉദ്ദേശ്യം?. അതുമായ് അവസാനത്തെ ഫോണ്‍കോളിനു ബന്ധമുണ്ടോ? അന്ന് രാത്രി നന്ദിത കാത്തിരുന്നത് അജിത്തിന്റെ ഫോണ്‍കോള്‍ ആയിരുന്നില്ല. പിന്നെ അത് ആരുടേതായിരുന്നു?. എന്തുകൊണ്ടാണ് വൈകിവന്ന ആ ഫോണ്‍കോള്‍ അവള്‍ തന്നെ അറ്റന്‍ഡ് ചെയ്തുകൊള്ളാമന്ന് നിര്‍ബന്ധം പിടിച്ചതും, ഉറക്കമൊഴിഞ്ഞ് കാത്തിരുന്നതും? ആ ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്തശേഷം നന്ദിത അപരിചിതമായ ഒരു മാനസിക സഘര്‍ഷത്തിലായിരുന്നു. കൂട്ടിലിട്ട വെരുകിനെപോലെ ബാല്‍കണിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തികൊണ്ടിരുന്ന അവള്‍ പോയികിടന്നുറങ്ങിക്കോളും എന്നു കരുതിയ അമ്മ പിന്നീട് എപ്പോഴോ ഇറങ്ങിവന്നപ്പോള്‍, അന്ന് ബോംബയില്‍ നിന്നും അജിത്ത് വാങ്ങിനല്‍കിയ ഷോളില്‍ ബാല്‍കണിയില്‍ നിന്നും തൂങ്ങി നില്‌ക്കുന്നു. പെട്ടന്നു തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചങ്കിലും പകുതി വഴിയില്‍ മരിച്ചു.
അജിത്തിനെ കണ്ടതിനു ശേഷം ഒരിക്കലും നന്ദിത കവിതകള്‍ എഴുതിയിരുന്നില്ല എന്നു വേണം ധരിക്കാന്‍. എന്നാല്‍ ചിരാലില്‍ ചിലവഴിച്ച അവധിക്കാലത്തിനു ശേഷം കോഴിക്കോട് ഫറൂക്കില്‍ അധ്യാപികയായ നന്ദിത, ദിവസവും അജിത്തിന് പ്രണയ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഫോണും, മൊബൈലും ഒന്നും സാധാരണമല്ലാതിരുന്നതിനാല്‍ കത്തുകള്‍ മാത്രമായിരുന്നു ഏക ആശ്രയം. വടിവൊത്ത അക്ഷരത്തില്‍, പേജുകളോളം നീളമുള്ളവയായിരുന്നു ആ കത്തുകള്‍. എങ്ങനെ ഇത്രത്തോളം നീണ്ട പ്രണയ ലേഖനങ്ങള്‍ തുടര്‍ച്ചയായ് എഴുതാന്‍ കഴിയുന്നുവന്ന് അജിത്ത് അല്‍ഭുതപ്പെട്ടിരുന്നു. ആ കത്തുകളില്‍ പലതും ഇന്നും അജിത്ത് സൂക്ഷിച്ചു വച്ചിരിക്കുന്നു. നന്ദിതയുടെ മരണത്തിനു മുന്‍പ് അവള്‍ കവിത എഴുതിയിരുന്നുവന്ന് അജിത്ത് പോലും അറിഞ്ഞിരുന്നില്ല. വീട്ടിലുള്ള ദിവസങ്ങളില്‍ പലപ്പോഴും പേനയും ബുക്കുമായ് വിദൂരതയിലേക്ക് നോക്കി ഇരിക്കാറുണ്ടായിരുന്നത് അജിത്ത് ഓര്‍ക്കുന്നു. എന്നാല്‍ ഒരിക്കലും ഒന്നും എഴുതി കണ്ടില്ല. ഇത്തരം കാര്യങ്ങളിലൊന്നും താല്പര്യമില്ലാത്ത അജിത്ത് അതിലൊന്നും ശ്രദ്ധിച്ചുമില്ല. പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ നന്ദിതയുടെ കവിതകള്‍, അവളുടെ മുഖചിത്രതോടുകൂടി പല പുസ്തകശാലകളിലെയും ചില്ലലമാരയില്‍ ഇരിക്കുന്നത് കണ്ടിട്ടും ഒരിക്കല്‍ പോലും അതൊന്ന് മറിച്ചു നോക്കാന്‍ അജിത്ത് ഇഷ്ടപ്പെട്ടില്ല എന്നതില്‍നിന്നും കവിതകളോടുള്ള അജിത്തിന്റെ ബന്ധം മനസ്സിലാക്കാം. എന്തുകൊണ്ട് ഒരു കോപ്പി വാങ്ങിയില്ല, വെറുതേ ഒന്നു മറിച്ചു നോക്കുക കൂടി ചെയ്തില്ല എന്ന ചോദ്യത്തിന് അത് കാണാനുള്ള ശക്തിയില്ല, എനിക്ക് നഷ്ടമാകേണ്ടത് എന്നേ നഷ്ടമായി എന്ന് പറഞ്ഞുകൊണ്ട് കണ്ണില്‍ ഊറികൂടിയ നനവിനെ മറച്ചുകൊണ്ട് മുഖം തിരിച്ച് വിദൂരതയിലേക്ക് കണ്ണു നട്ടു. മുട്ടില്‍ ഓര്‍ഫനേജ് കോളജില്‍ ലീവ് വേക്കന്‍സിയില്‍ പകരക്കാരിയായ് ജോലി ചെയ്തിരുന്ന നന്ദിതക്ക് ശമ്പളം ക്യത്യമായ് കിട്ടിയിരുന്നില്ല. മരിക്കുമ്പോള്‍ നല്ലൊരു തുക കോളജില്‍ നിന്നും ശമ്പളയിനത്തില്‍ നന്ദിതക്ക് കിട്ടാനുണ്ടായിരുന്നു. അത് കൈപ്പറ്റുവാന്‍ അജിത്തിന്റെ പേരില്‍ അധികാരപത്രം എഴുതി നല്‍കിയിരുന്നു നന്ദിത. എന്നാല്‍ അജിത്ത് അതിലെ ഒരു ചില്ലി കാശുപോലും കൈപ്പറ്റാതെ, ആ തുകയ്ക്ക് നന്ദിതയുടെ പേരില്‍, കോളജില്‍ എന്‍ഡോവമെന്റ് ഏര്‍പ്പെടുത്താന്‍ മുന്‍കൈ എടുത്തതിന്റെ കാരണം എന്നും നന്ദിതയുടെ പേര് മായാതെ ഇവിടെ ഉണ്ടാകണം എന്ന ആഗ്രഹമായിരുന്നുവത്രേ.
നന്ദിത താങ്കളെ ആത്മാര്‍ത്ഥമായും സ്നേഹിച്ചിരുന്നുവോ എന്ന ചോദ്യത്തിന്, കണ്ണില്‍ പടര്‍ന്ന നനവിനെ മറച്ചുകൊണ്ട്, "അവള്‍ക്ക് എന്നെ ജീവനായിരുന്നു, എന്നോളം അവള്‍ മറ്റാരയും സ്നേഹിച്ചിരുന്നില്ല" എന്ന മറുപടിയായിരുന്നു അജിത്തിന്. ജീവിതത്തില്‍ ഒരിക്കല്‍പോലും ഞങ്ങള്‍ തമ്മില്‍ വഴക്കിട്ടിരുന്നില്ല എന്നും, വിവാഹത്തിനുമുന്‍പും ശേഷവും ഒരിക്കലും അവള്‍ തന്നോട് ഒന്നും ആവശ്യപ്പെട്ടിരുന്നില്ലന്നും അജിത്ത് പറയുന്നു. അജിത്തിന്റെ പരിമിതികളേയും, ഇല്ലായ്മകളേയും അറിഞ്ഞ് എന്നും കൂടനിന്ന ഒരു ഉത്തമ ഭാര്യയായിരുന്നു നന്ദിത എന്ന് അജിത്ത് തന്നെ പറയുന്നു.
വിവാഹത്തിനു ശേഷം നന്ദിത മുട്ടില്‍, മുസ്ലിം ഓര്‍ഫനേജ് കോളേജില്‍ മറ്റൊരാളുടെ ലീവ് വേക്കന്‍സിയില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. സ്വന്തം വീട്ടിലേക്ക് നടന്ന് പോകാന്‍ മാത്രം ദൂരമേയുള്ളൂ എന്നിരിക്കിലും എന്നും അജിത്തിന്റെ വീട്ടില്‍ നിന്നാണ് നന്ദിത ജോലിക്ക് പോയി വന്നിരുന്നത്. ഇതിനിടയില്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് നന്ദിത അജിത്തിനെയും കൂട്ടി ഒരിക്കല്‍ സ്വന്തം വീട്ടിലേക്ക് പോയി. ആരയക്കയോ തോല്പിച്ച ഒരു വിജയീ ഭാവം അന്ന് അവളുടെ മുഖത്ത് നിഴലിച്ചിരുന്നു. ഒടുത്തൊരുങ്ങുന്നതില്‍ അധികം താല്പര്യം ഇല്ലതിരുന്ന അവള്‍ അന്ന് നന്നായ് അണിഞ്ഞൊരുങ്ങി, എങ്ങനെയുണ്ട് എന്ന് അജിത്തിനോട് അഭിപ്രായവും ആരാഞ്ഞ്, സീമന്ത രേഖയില്‍ സുന്ദൂരവുമണിഞ്ഞ് സന്തോഷവതിയായാണ് അജിത്തിനൊപ്പം പോയത്. ബൈക്കില്‍ നന്ദിതയെ വീടോളം കൊണ്ടുവിട്ടിട്ട് അവള്‍ വരുന്നതും കാത്ത് അജിത് ഗേറ്റില്‍ കാത്തു നിന്നു. വീട്ടിലേക്ക് ക്ഷണിക്കപ്പെടാഞ്ഞതിനാല്‍ നന്ദിതയും അജിത്തിനെ നിര്‍ബന്ധിച്ചില്ല. മരുമകന്‍ ഗേറ്റില്‍ കാത്തു നില്‍ക്കുന്നു എന്നറിയുമ്പോള്‍ മാതാപിതാക്കള്‍ അജിത്തിനെ വീട്ടിലേക്ക് ക്ഷണിക്കുമന്ന് അവള്‍ വൃഥാ പ്രതീക്ഷിച്ചിട്ടുണ്ടാവാം. തന്റെ ഭര്‍ത്താവിനെ ക്ഷണിക്കപ്പെടാത്ത വീട്ടിലേക്ക് പിന്നീട് പോകാന്‍ നന്ദിതയും ഇഷ്ടപ്പെട്ടില്ല. എന്നാല്‍ എപ്പോള്‍ പോകണമന്നു തോന്നിയാലും ഞാന്‍ കാരണം പോകാതിരിക്കേണ്ട എന്നു അജിത്ത് പറഞ്ഞതനുസരിച്ച് ഇടക്കൊക്കെ നന്ദിത സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അപ്പോഴൊക്കെ ഒരിക്കല്‍ പോലും ക്ഷണിക്കപ്പെടാതിരുന്നിട്ടും, നന്ദിത വരുന്നതും കാത്ത് അജിത്ത് ബൈക്കുമായ് ഗേറ്റില്‍ തന്നെ കാത്തു നിന്നു. അതില്‍ ഒരു പാട് വേദനിച്ചിരുന്ന നന്ദിത പിന്നീട് ഒറ്റക്കാണ് വീട്ടില്‍ പോയിരുന്നത്.
അജിത്തിനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലാത്ത നന്ദിത ഒരിക്കല്‍ പച്ച കല്ലു വച്ച ഒരു നാഗപട താലി വേണമന്ന ആഗ്രഹം പ്രകടിപ്പിച്ചു. സാമ്പത്തികമായ് ഞെരുക്കത്തിലായിരുന്ന അജിത്ത്, തനിക്ക് വിവാഹ സമ്മാനമായ് ലഭിച്ച മോതിരം അഴിച്ചു പണിത് നന്ദിതയുടെ ആഗ്രഹം സാധിച്ചുകൊടുത്തു. വിവാഹത്തിന് വാങ്ങി നല്‍കിയ പച്ച പട്ടുസാരി ഞൊറിവിട്ടുടുത്ത് , പച്ചകല്ലു വച്ച നാഗപട താലിയും അണിഞ്ഞ് സന്തോഷവതിയായ് തന്റെ മുന്നില്‍ വന്ന നന്ദിത ഇന്നും അജിത്തിന്റെ കണ്ണിലുണ്ട്. നാട്ടില്‍ സ്വന്തമായ് ഒരു ജോലി കണ്ടെത്താന്‍ കഴിയാതിരുന്ന അജിത്ത്, സാമ്പത്തിക ഞെരുക്കങ്ങള്‍ക്കൊടുവില്‍ ഗള്‍ഫില്‍ പോകാനായ് ബോംബയിലേക്ക് വണ്ടി കയറി. എന്നാല്‍ വിസ സംബന്ധമായ ചില സാങ്കേതിക കാരണങ്ങളാല്‍ അജിത്തിന് രണ്ടുമാസത്തോളം ബോംബയില്‍ തന്നെ തങ്ങേണ്ടിവന്നു. അജിത്ത് നാട്ടിലില്ലാതിരുന്ന ആ ദിവസങ്ങളില്‍ എല്ലാ വെള്ളിയാഴ്ചകളിലും കോളജില്‍ നിന്നും നന്ദിത സ്വന്തം വീട്ടിലേക്ക് പോകുമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് കോളജില്‍ നിന്നും വീണ്ടും ചീരാലിലെ അജിത്തിന്റെ വീട്ടിലേക്ക്.
ചിത്രം എടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ഒരു നിരാശയോടെ ക്യാമറ മടക്കി, അജിത്തുണ്ടോ എന്നു ചോദിച്ചുകൊണ്ട് ഉമ്മറത്തേക്കു കയറുമ്പോഴേക്കും കാഷായനിറത്തിലുള്ള ഷര്‍ട്ടും ലുങ്കിയും ധരിച്ചുകൊണ്ട് അജിത്ത് ഇറങ്ങിവന്നു. ശാന്തത തളം കെട്ടുന്ന മുഖം. തിളക്കം നഷ്ടപ്പെട്ട കണ്ണുകള്‍. മുടിയില്‍ നര ആക്രമിച്ചു തുടങ്ങിയങ്കിലും കാഴ്‌ചയില്‍ സുമുഖന്‍. സ്വയം പരിചയപ്പെടുത്തി അജിത്തിന്റെ ആത്മസുഹ്യത്തായ സുധീറിനെകുറിച്ചു ചോദിച്ചുകൊണ്ട് മെല്ലെ നന്ദിതയിലേക്കെത്തി. പ്രതീകഷകള്‍ക്കു വിരുദ്ധമായി വളരെ ശാന്തതയോടെ അതിലേറെ വികാരധിനിവേശത്തോടെ നന്ദിതയെകുറിച്ചുപറയുമ്പോള്‍ അയാളുടെ വാക്കുകള്‍ ഗദ്ഗദത്തോടെ മുറിയുന്നതും കണ്ണുകളില്‍ നനവുപടരുന്നതും ഞാന്‍ കണ്ടു. ഇടക്കൊക്കെ വിദൂരതയിലേക്ക് കണ്ണുനട്ട് മിണ്ടാതിരിക്കും. എന്നിട്ട് നൂറുനാവില്‍ വീണ്ടും പറഞ്ഞുതുടങ്ങും.
നന്ദിത അവള്‍ എന്തിനായിരുന്നു ആത്മഹത്യചെയ്തത്? ഉത്തരമില്ലാത്ത ഒരു സമസ്യ. 1994-ല്‍, വീട്ടില്‍ ഉണ്ടായ ഒരു കലഹത്തെ തുടര്‍ന്ന്, നന്ദിത ബത്തേരിയിലെ അവളുടെ ചെറിയമ്മയുടെ വീട്ടില്‍ ഒരു വെക്കേഷന്‍ ചിലവിടാനായ് വന്നപ്പോഴാണ് അജിത്തിനെ കാണുന്നത് . അന്ന് അജിത്ത് അവിടെ വീടുപണിയുമായ് ബന്ധപ്പെട്ട് ഇലക്‌ട്രിക്കല്‍ ജോലിക്കായ് ഉണ്ടായിരുന്നു. എന്നാല്‍ ആദ്യമായ് നന്ദിത അജിത്തിനെ കാണുന്നത് തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരമാണ്. സുഹ്യത്തുക്കളോടൊത്ത് കള്ളുകഴിച്ചുകൊണ്ടിരുന്ന സുമുഖനായ ചെറുപ്പുക്കാരനെ ഒറ്റനോട്ടത്തില്‍ തന്നെ നന്ദിതക്ക് ഇഷ്ടമായി എന്നുവേണം കരുതാന്‍. മനോഹരമായ ഒരു പുഞ്ചിരിയെറിഞ്ഞ് നടന്നുപോയ നന്ദിതയോട് അജിത്തിനും വല്ലാത്ത അടുപ്പം തോന്നി. പിന്നീട് എല്ലാദിവസവും, ജോലിക്കായ് ചെറിയമ്മയുടെ വീട്ടിലെത്തുന്ന അജിത്തിന് ക്യത്യസമയത്തുതന്നെ ഊണും ചായയും ഒരുക്കി നന്ദിതതന്നെ വിളമ്പി ഊട്ടി. സാമ്പത്തികമായും വിദ്യാഭ്യാസപരമായും യാതൊരുവിധ സാമ്യതയുമില്ലാതിരുന്നിട്ടും വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നന്ദിത അജിത്തുമായ് ഒരുപാട് അടുത്തു. നന്നായ് പുകവലിക്കുന്ന ശീലമുള്ള അജിത്തിന്റെ പോക്കറ്റില്‍ നിന്നും സിഗരറ്റ് പായ്ക്കറ്റ് എടുത്ത്, നോക്കിയിട്ടുതരാം എന്നുപറഞ്ഞ് ദൂരെകൊണ്ടുപോയി സിഗരറ്റ് നശിപ്പിച്ചിട്ട് കവര്‍ മാത്രമായ് തിരികെ പോക്കറ്റില്‍ വച്ചുകൊടുക്കുന്ന സ്നേഹസമ്പന്നയായ ഒരു കാമുകിയായി മാറാന്‍ അധിക ദിവസങ്ങള്‍ എടുത്തില്ല നന്ദിത. അജിത്തിനുവേണ്ടി വച്ചുവിളമ്പിയും, അവന്റെ സുഹ്യത്തുക്കളോടൊപ്പം മധുരകള്ളുകഴിച്ചും സ്നേഹിച്ചും പരിഭവിച്ചും പ്രണയത്തിന്റെ മാധുര്യം ആവോളം അനുഭവിച്ച നന്ദിത അവധിക്കാലം കഴിഞ്ഞ് തിരികെ മടങ്ങും മുന്‍പേ എല്ലാം ഉറപ്പിച്ചിരുന്നു.
എന്നും വീട്ടുകാരില്‍ നിന്നും അകന്നു നിന്നിരുന്ന നന്ദിത വെക്കേഷന്‍ കഴിഞ്ഞ് കോളജ് തുറന്നപ്പോള്‍ കോഴിക്കോടിന് തിരിച്ചുപോയി. ഫറൂക്കിലെ കോളജില്‍ താല്‍കാലിക അധ്യാപികയായിരുന്നു അന്ന് നന്ദിത. എല്ലാ വെള്ളിയാഴ്ചകളിലും അജിത്ത് മുടങ്ങാതെ ഫാറൂക്കില്‍ പോയി നന്ദിതയെ കണ്ടു. ബീച്ചിലും പാര്‍ക്കിലും സായാഹ്നങ്ങള്‍ ചിലവഴിച്ചും, സുഹ്യത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ചും ശനിയും, ഞായറും പ്രണയത്തിന്റെ മധുരിമ അഘോഷിച്ച അവര്‍ പ്രണയം അധികകാലം നീട്ടികൊണ്ടുപോകാന്‍ ആഗ്രഹിക്കാതെ, മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാഹിതരാകാന്‍ തീരുമാനിച്ചു. അജിത്തിന്റെയോ നന്ദിതയുടേയോ വീട്ടില്‍ അറിയാതെയായിരുന്നു ആ വിവാഹം. കോഴിക്കോട്, ഫറൂക്കില്‍ ചിലവിട്ട ഒരുവര്‍ഷകാലത്തിനുള്ളില്‍ മൂന്നു വിവാഹങ്ങള്‍. ആദ്യം ഫറൂക്ക് രജിസ്റ്ററാഫീസില്‍ വച്ച് അജിത്തിന്റെ കുടുംബ സുഹ്യത്തിന്റെ സാന്നിധ്യത്തില്‍ രജിസ്റ്റര്‍ മാര്യേജ്. സ്പെഷ്യല്‍ മാര്യേജ് ആക്റ്റ്പ്രകാരം അല്ലാതെ നടന്ന വിവാഹത്തിന് നിയമസാധുതയില്ലാത്തതിനാല്‍ പിന്നീട് സുല്‍ത്താന്‍ ബത്തേരിയിലെ രജിസ്റ്റര്‍ ആഫീസില്‍ വച്ച് സ്പെഷ്യല്‍ മാര്യേജ് ആക്ട്പ്രകാരം അജിത്തിന്റെ അച്ഛന്റെയും, അമ്മയുടേയും, ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ മാര്യേജ് രജിസ്ട്രേഷന്‍. അന്ന് സ്വന്തം മകള്‍ മാനസികരോഗത്തിനടിമയാണന്ന് രജിസ്ട്രാഫീസറെ ബോധിപ്പിച്ച അച്ഛന്‍ ശ്രീധര മേനോനൊടും അമ്മ പ്രഭാവതിയോടും ചെയ്ത ഒരു പ്രതികാരംകൂടിയായിരുന്നുവോ ഈ വിവാഹം എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
പിന്നീട് ഒക്ടോബറില്‍ ബത്തേരിയിലെ ശ്രീഗണപതി ക്ഷേത്രത്തില്‍വച്ച് അജിത്തിന്റെ ബന്ധുമിത്രാദികളുടെ സാന്നിധ്യത്തില്‍ എല്ലാവിധമായ ആര്‍ഭാടത്തോടയും ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹം. വിവാഹത്തിനു രണ്ടുനാള്‍ മുന്‍പ് കോഴിക്കോട് നന്ദിത താമസിച്ചിരുന്ന ഹോസ്റ്റലില്‍ നിന്നും അജിത്തിന്റെ സുഹ്യത്തുക്കള്‍ സെക്ക്യൂരിറ്റി പ്രൊട്ടക്ഷനോടുകൂടി ചീരാലുള്ള ബന്ധുവിന്റെ വീട്ടിലെത്തിച്ചു. അവിടനിന്നും അജിത്ത് വാങ്ങി നല്കിയ പട്ടു വസ്‌ത്രങ്ങളും ആഭരണങ്ങളും ധരിച്ച് കതിര്‍മണ്ഡപത്തിലേക്ക്. നന്ദിതയുടെ മാതാപിതാക്കളുടേയും ബന്ധുക്കളുടെയും ഭീഷണികള്‍ക്ക് വഴങ്ങാതെയുള്ള ആ വിവാഹത്തില്‍ നന്ദിതയുടെ ബന്ധുക്കള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. നന്ദിതയുടെ മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായേക്കാവുന്ന പ്രതിലോമകരമായ ഇടപെടല്‍ മൂലം വിവാഹം മുടങ്ങാതിരിക്കുന്നതിനു വേണ്ടിയുള്ള കരുതല്‍ നടപടിയായിരുന്നു സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടന്ന വിവാഹ രജിസ്ട്രേഷന്‍.
ഫറൂക്കില്‍ വച്ച് നടന്ന ആദ്യ രജിസ്റ്റര്‍ മാര്യേജില്‍, സാക്ഷിയായ് ഒപ്പിട്ട സുഹ്യത്തുവഴി അജിത്തിന്റെ വീട്ടില്‍ രഹസ്യ വിവാഹത്തെ കുറിച്ചറിഞ്ഞപ്പോള്‍ തന്റെ മേലുദ്യോഗസ്ഥന്റെ മകള്‍ എന്ന കാരണത്താല്‍ അജിത്തിന്റെ അച്ഛന്റെ ഭാഗത്തുനിന്നും കടുത്ത എതിര്‍പ്പുകള്‍ ഉണ്ടായി. ആരും അറിയാതെ നടന്ന ആ വിവാഹ ബന്ധം വേര്‍പെടുത്തി മേലുദ്യോഗസ്ഥന്റെ മകളെ തിരിച്ചേല്പിക്കുവാന്‍ അദ്ദേഹത്തെകൊണ്ടാകും വിധം ശ്രമിച്ചു. പക്ഷേ അജിത്തും, നന്ദിതയും തങ്ങളുടെ തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്നു. അവസാനം അജിത്തിന്റെ അച്ഛന്റെ തീരുമാനപ്രകാരമാണ് സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം ബത്തേരി രജിസ്റ്റര്‍ ആഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതും, പിന്നീട് ഗണപതി ക്ഷേത്രത്തില്‍ വച്ച് ആര്‍ഭാടമായ് വിവാഹം നടത്തിയതും........
No comments:
Post a Comment