Friday, April 1, 2011


നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്

മരണശേഷം നന്ദിതയുടെ ഇരുമ്പു പെട്ടിയില്‍ നിന്നും കണ്ടെടുത്ത ഡയറി തിരിച്ചേല്പിക്കുമ്പോള്‍ അതിലെ ചില താളുകള്‍ നഷ്ടപ്പെട്ടിരുന്നു എന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഡയറിയിലെ താളുകള്‍ നഷ്‌ടപ്പെട്ടിരുന്നു എന്നറിയുന്നത് പിന്നീട് മാത്രമാണന്നും, തന്നെ ആദ്യമായ് കാണുന്നതിനും മാസങ്ങള്‍ മുന്‍പ് എഴുതിയിരുന്ന ഡയറിയിലെ താളുകള്‍ നഷ്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്താണ് എന്നും അജിത്ത് ചോദിക്കുന്നു. അജിത്തിന് എതിരായ് ഒരു വാക്ക് ആത്മസുഹ്യത്തായ ശ്രീലതയോടോ, സ്വന്തം വീട്ടുകാരോടുപോലും പറഞ്ഞിട്ടില്ലാത്ത നന്ദിത തന്റെ പഴയ ഡയറിയില്‍ അജിത്ത് കീറിമാറ്റാന്‍ തരത്തിലുള്ള ഒന്നും തന്നെ എഴുതിയിരുന്നില്ല എന്നു വേണം അനുമാനിക്കാന്‍.

1985 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തിലായ് 59 കവിതകളെഴുതിയ നന്ദിതയുടെ ആദ്യകാല കവിതകള്‍ മുഴുവന്‍ പ്രണയവും പിന്നീട് പ്രണയ നഷ്ടവുമാണ്. 1994-ല്‍ അജിത്തിനെ കണ്ടശേഷം നന്ദിത എഴുതിയതായ ഒരു വരിപോലും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതില്‍ നിന്നും 1993-നു ശേഷം നന്ദിത കവിതകള്‍ എഴുതിയിരുന്നില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. ഡൊക്യുമെന്റ്സ് എല്ലാം ശരിയായിട്ടും നന്ദിതയുടെ മരണ ശേഷം അജിത്ത് ഗള്‍ഫിലേക്ക് പോകാനോ, മറ്റൊരു ജോലി തേടാനോ തയ്യാറാകാതെ നന്ദിതയുടെ നിശ്വാസങ്ങള്‍ തങ്ങിനില്‍ക്കുന്ന സ്വന്തം വീട്ടില്‍ അവളുടെ നഷ്ടങ്ങള്‍ ശ്വസിച്ചുകൊണ്ട് ഒതുങ്ങുകയായിരുന്നു. നീണ്ട പത്തു വര്‍ഷങ്ങള്‍ക്ക് ശേഷവും, നന്ദിത എഴുതിയ പ്രണയ ലേഖനങ്ങളും അവരുടെ കല്ല്യാണ ആല്‍ബവും ഇന്നും നെഞ്ചോടടുക്കി വച്ചിരിക്കുന്ന അജിത്തിന്റെ ജീവിതം എന്നെ വിസ്മയം കൊള്ളിച്ചു. ഒരു ആര്‍ത്ത നാദമായ് ജ്വലിച്ചമര്‍ന്ന ഷൈന അവശേഷിപ്പിച്ചുപോയ കഥകള്‍ക്കിടയില്‍ കഥയില്ലതെപോയവന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സക്കീര്‍, ഷൈനയുടെ ചരമവാര്‍ഷികത്തിനും മാസങ്ങള്‍ക്ക് മുന്‍പേ വിവാഹിതനായപ്പോള്‍, ഒരു കുഞ്ഞുപോലും ബാധ്യതയായി ഇല്ലാതിരുന്നിട്ടും നീണ്ട പത്തു വര്‍ഷങ്ങള്‍ ഒറ്റക്ക്, സ്വയം ഇല്ലാതായും, ഇല്ലാതാക്കിയും ജീവിച്ച അജിത്ത് നന്ദിതയെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന്, ഇന്നും അവളെ കുറിച്ചോര്‍ക്കുമ്പോള്‍ അയാളുടെ കണ്ണില്‍ പടരുന്ന നനവില്‍ നിന്നും വായിച്ചെടുക്കാം. കാപട്യമോ, നിഗൂഡതകളോ ഇല്ലാത്ത ഒരു പച്ചയായ മനുഷ്യന്‍. നന്ദിതയുടെ മരണത്തിനു ശേഷം ഇഞ്ച് ഇഞ്ചായി സ്വയം കൊന്നു ജീവിക്കയാണ് ഒരോ നിമിഷവും അയാള്‍. ഭാവിയും ഭൂതവും അയാള്‍ക്കില്ല. സ്വയം ഇല്ലാതാകാന്‍ ആഗ്രഹിച്ചിട്ടും, മണിക്കൂറുകളോളം മരണത്തോട് മല്ലടിച്ചിട്ടും മരണം അയാളെ കീഴ്‌പെടുത്താതിരുന്നത് ഒരു പക്ഷേ അയാളുടെ നിഷ്‌കളങ്കത കൊണ്ടുമാത്രമാവും. മരണത്തിനുകാത്ത് ഇലക്ട്രിക് ലൈനില്‍ കടിച്ച് പിടിച്ച് വെള്ളത്തില്‍ കിടന്ന ആ നിമിഷങ്ങളില്‍ തലച്ചോറില്‍ കട്ടപിടിച്ച രക്തം ഏതു സമയവും അജിത്തിന്റെ ജീവനെടുത്തുവന്നു വരാം. അതേ പറ്റി നല്ല വണ്ണം ബോധവാനായ അജിത്തിനോട്, ഏതങ്കിലും നല്ല ഒരു ഡോക്ടറെ കണ്ട് ചികില്‍സിപ്പിക്കണം എന്നു പറഞ്ഞപ്പോള്‍ അതിന്റെ ഒന്നും ആവശ്യമില്ല എന്ന ഒരു നിസംഗതയായിരുന്നു.

നന്ദിതയുടെ കൈപ്പടയും ഏതങ്കിലും ചിത്രവും ഒന്നു കാണാന്‍ കഴിയുമോ എന്ന്, എന്നെ കൂട്ടികൊണ്ടുപോയ, അജിത്തിന് വളരെ അടുപ്പമുള്ള സുഹ്യത്ത് ചോദിച്ചപ്പോള്‍, അവരുടെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി, മേശയുടെ വലിപ്പ് തുറന്ന്, അടുക്കിവച്ച കത്തുകള്‍ക്കിടയില്‍ നിന്നും, പത്ത് ഫുള്‍ പേജ് നീണ്ട ഒരു പ്രണയ ലേഖനവും, കല്ല്യാണ ആല്‍ബവും കാണിച്ചു തന്നു. അതിലെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ അനുവദിച്ചങ്കിലും, ഇന്നോളം ഒരു മീഡിയയ്ക്കും നല്‍കാതെ സ്വകാര്യമായ് സൂക്ഷിക്കുന്ന ആ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഞാനും ആഗ്രഹിക്കുന്നില്ല. നന്ദിത എഴുതിയ പ്രണയ ലേഖനങ്ങളും കത്തുകളും പുസ്തക രൂപത്തില്‍ പബ്ലിഷ് ചെയ്തുകൂടെ എന്ന് ചോദിച്ചപ്പോള്‍ അവയൊക്കെ സ്വകാര്യമായ് എനിക്ക് വേണ്ടി മാത്രം അവള്‍ എഴിതിയവയാണ്, അത് വിറ്റ് കാശാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന മറുപടിയായിരുന്നു. നന്ദിതയുടെ കവിതകളിലൂടയും, പത്രതാളുകളിലൂടയും ഞാന്‍ തെറ്റി ധരിക്കപ്പെട്ട ഒരു മനുഷ്യനെയായിരുന്നില്ല അന്ന് അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞത്. വീണ്ടും കാണാം എന്ന് പറഞ്ഞ്, കൈകൊടുത്ത് ഞാന്‍ ആപടികള്‍ ഇറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ എവിടയോ അയാള്‍ ഒരുമുള്ളുകൊണ്ട് കുത്തി വേദനിപ്പിക്കുന്നുണ്ടായിരുന്നു. കൈവിട്ടുപോയ ജീവിതത്തെ കുറിച്ച് ഒരിക്കലും നഷ്ടബോധം തോന്നിയിട്ടില്ലാത്ത, വര്‍ഷങ്ങള്‍ക്കുമുമ്പേ നഷ്ടപ്പെട്ടുപോയ, ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലന്ന് ഉത്തമ ബോധ്യമുള്ള നന്ദിതയുടെ സ്നേഹത്തെ ഓര്‍ത്ത് സ്വയം ഇല്ലാതായ്കൊണ്ടിരിക്കുന്ന ആ മനുഷ്യന്‍ എന്നില്‍, വിഷാദ ഛായയുള്ള ഒരു അല്‍ഭുതമായ് ഇന്നും നിറഞ്ഞു നില്‍ക്കുന്നു.

No comments:

Post a Comment